
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയ അക്രമത്തിനിടയിൽ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് കടുത്ത തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന അഞ്ച് പ്രതികളുടെ ഹർജി കേരളാ ഹൈക്കോടതി തള്ളി. മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം ജസ്റ്റിസ് ജി. ഗിരീഷ് നിരസിക്കുകയായിരുന്നു.
നിലവിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുതൽ 16 വരെയുള്ള പ്രതികളുടെ വിചാരണ തുടരുന്നതുകൊണ്ട് അവർക്ക് യാതൊരുവിധ ദോഷവും സംഭവിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ബാക്കി പ്രതികളുടെ അന്വേഷണം പൂർത്തിയാകാതെ വിചാരണ നടത്തുന്നത് തങ്ങളുടെ പ്രതിരോധത്തെ ബാധിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി, വിചാരണ നടപടികൾ വൈകിപ്പിക്കാനുള്ള ഒരു ശ്രമമായാണ് ഈ ഹർജിയെ കാണാൻ കഴിയുകയെന്ന് വ്യക്തമാക്കി. ഇതോടെ എറണാകുളം സെഷൻസ് കോടതിക്ക് കേസിലെ വിചാരണ നടപടികളുമായി വേഗത്തിൽ മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നൽകി.










